Connect with us

Motivation Stories

580X326 : മാസല്ല മരണമാസാണ് സാക്കും കാസിഡിയും; അതിശയിപ്പിക്കുന്ന ഒരു അമേരിക്കന്‍ വെയിറ്റ് ലോസിങ് ജേര്‍ണി

Published

on

അമിത ശരീര വണ്ണം ജിവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ജാതിയുടേയോ മതത്തിന്റേയോ രാജ്യങ്ങളുടേയോ അതിര്‍ത്തികളില്ല. ഭാരക്കൂടുതല്‍ പലരേയും പല വിധത്തിലാണ് ബാധിക്കുന്നതെന്ന് മാത്രം. ചിലര്‍ക്കത് രോഗങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചിലരത് സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ അളവുകോലിലൂടെയാണ് നോക്കിക്കാണുക. എന്നാല്‍ അപ്രതീക്ഷിതമായ ചില തിരിച്ചടികളാണ് ചിലരെ അമിത വണ്ണത്തിനെതിരായ പോരാട്ടത്തിന് സജ്ജമാക്കുന്നത്. അത്തരമൊരു കഥയാണ് അമേരിക്കയിലെ ദമ്പതികളായ സാക്ക്-കാസിഡി ദമ്പതികള്‍ ഇപ്പാള്‍ ലോകത്തോട് പറഞ്ഞിരിക്കുന്നത്.

തീര്‍ത്തും പ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് 580 കിലോ ഭാരമുള്ള സാക്കും 326 കിലോ ഭാരമുള്ള കാസിഡിയും ആ സത്യം തിരിച്ചറിഞ്ഞത്്. അമേരിക്കയില്‍ കൊവിഡ് അതിവ്യാപനം രൂക്ഷമായ സ്ഥിതിയായിരുന്നു.അപകടത്തില്‍ മുതുകില്‍ പരുക്കേറ്റ സാക്കിനെ സ്‌കാനിങ് ചെയ്യുന്നതിനും മറ്റ് പരിശോധനകള്‍ നടത്തുന്നതിനും ഉതകുന്ന വലിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇല്ലെന്ന സത്യമാണ് അവരെ ഞെട്ടിച്ചു കളഞ്ഞത്. അവസാന ശ്രമമെന്ന നിലയില്‍ പ്രാദേശിക മൃഗശാലകളില്‍ വരെ ഇവര്‍ പോയി പരിശോധനകള്‍ സാധ്യമാകുമോ എന്ന് ആരാഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെയാണ് ശരീര ഭാരം കുറച്ചേ തീരു എന്ന ഉറച്ച തീരുമാനത്തിലേക്ക് അവരെത്തിയത്. തുടര്‍ന്ന് അവര്‍ നടത്തിയ അതിശയകരമായ വെയ്റ്റ് ലോസിങ് യാത്രയിലൂടെ ശരീരത്തെ അവര്‍ തങ്ങളുടെ വരുതിയിലാക്കുക തന്നെ ചെയ്തു. ആരോഗ്യകരമായ ഭക്ഷണ രീതി, ദിനേനയുള്ള വ്യായാമം എന്നിങ്ങനെയുള്ള കഠിന പാതകളിലൂടെ സഞ്ചരിച്ച സാക്കും കാസിഡിയും ലോകത്തിന് തന്നെ പചോദനമാവുകയാണ്. ഇപ്പോള്‍ സാക്കിന്റെ ശരീര ഭാരം 580 ല്‍നിന്നും 309ലേക്ക് കുറഞ്ഞപ്പോള്‍ കാസിഡി 326ല്‍ നിന്നും 143 ലേക്ക് ശരീര ഭാരത്തെ ഒതുക്കി.

മുന്‍കാല പരാജയങ്ങളെ പിന്നില്‍ നിര്‍ത്തി ഇരുവരേയും വിജയത്തിലെത്തിക്കാന്‍ സഹായിച്ചത് തുടക്കത്തില്‍ അവരെടുത്ത മൂന്ന് തീരുമാനങ്ങളാണ്. അതിലൊന്ന് ഒരു നല്ല മാറ്റം വരുത്താന്‍ അവര്‍ മനസുകൊണ്ട് തീരുമാനമെടുത്തു എന്നതാണ്. രണ്ടാമത്തെ കാര്യം തങ്ങളുടെ വെയ്റ്റ് ലോസിങ് യാത്രയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടാന്‍ തീരുമാനിച്ചു എന്നതാണ്. അത് അവരെ അമിത വണ്ണത്തിനെതിരെ പൊരുതുന്ന സൈനികരാകാന്‍ സജ്ജരാക്കി എന്നതാണ്. മാത്രമല്ല മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനും പ്രയോജനപ്പെടുത്താനും കഴിയുന്ന കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കപ്പെടാനും അവരെ സഹായിച്ചു. മൂന്നാമത്തെ കാര്യം, ജോലിയില്‍ മുഴുകാനും മറ്റുള്ളവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്താന്‍ പ്രചോദനമായിരിക്കാനും ഇവര്‍ തീരുമാനിച്ചിരുന്നു എന്നതാണ്.

 

ഇരുവരും ഫിറ്റ്‌നസ് ട്രെയിനര്‍, ഡയറ്റീഷ്യന്‍, ഡോക്ടര്‍ എന്നിവരുടെ ഉപദേശങ്ങള്‍ പാലിച്ചു കൊണ്ടാണ് ലക്ഷ്യത്തിലേക്ക് എത്തിയത്. പോഷകസമൃദ്ധമായതും കുറഞ്ഞ കലോറിയുള്ള ഭക്ഷണവുമാണ് ഇരുവരും ഈ കാലയളവില്‍ കഴിച്ചിരുന്നത്. ഭക്ഷണ രീതിയില്‍ വരുത്തിയ വലിയ മാറ്റങ്ങളാണ് തങ്ങളെ വിജയത്തിലേക്ക് എത്തിച്ചതെന്ന് ദമ്പതികള്‍ എടുത്തു പറയുന്നു.80 ശതമാനം പേര്‍ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടേയും 20 ശതമാനം പേര്‍ വ്യായാമം ചെയ്യുന്നതിലൂടെയുമാണ് ശരീരഭാരം കുറയ്ക്കുന്നതെന്നാണ് സാക്കിന്റെ പക്ഷം.

സാമൂഹിക മാധ്യമങ്ങളില്‍ താരങ്ങളാണ് ഇപ്പോള്‍ ഇരുവരും. ഇന്‍സ്റ്റാഗ്രാമില്‍ 65,000-ത്തിലധികം ആളുകളും ടിക് ടോക്കില്‍ 1.1 ദശലക്ഷവും ഫോളോവേഴ്‌സുണ്ട് ഇപ്പോള്‍ ഇവര്‍ക്ക്. ശരീര ഭാരം കുറക്കാന്‍ തങ്ങള്‍ അവലംബിച്ച മാര്‍ഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെക്കുന്നത്.

Motivation Stories

അപൂര്‍വ രോഗം വസിഷ്ഠിനെ കിടപ്പ് രോഗിയാക്കി; ഇച്ഛാശക്തിയാല്‍ ഫിറ്റ്‌നസ് പരിശീലകനായി ഗംഭീര തിരിച്ചുവരവ്

Published

on

ജീവിതം പലപ്പോഴും പ്രവചനാതീതമാണെങ്കിലും, വീഴ്ചകളില്‍ നിന്ന് കരകയറുന്നത് പലപ്പോഴും ശ്രമകരമാണ്. 26-ാം വയസ്സില്‍ അപൂര്‍വ രോഗം ബാധിച്ച് കിടപ്പിലായ ഒരാളുടെ പ്രചോദനാത്മകമായ തിരിച്ചുവരവിന്റെ കഥയാണ് ഇപ്പോള്‍ വൈറലായ ഒരു വീഡിയോ പറയുന്നത്.

ആദിത്യ വസിഷ്ഠ് എന്നാണ് ആ യുവാവിന്റെ പേര്. തന്റെ ജീവിത യാത്രയും അപൂര്‍വ രോഗത്തില്‍ നിന്ന് കരകയറുന്നതും ജീവിതത്തിലേക്ക് കൂടുതല്‍ ഊര്‍ജസ്വലതയോടെ തിരിച്ചുവരുന്നതിന്റേയും വീഡിയോ ഒഫീഷ്യല്‍ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം 24-ാം വയസ്സില്‍ വസിഷ്ഠ് വിവാഹിതനായി. 2018 നവംബറില്‍, അദ്ദേഹത്തിന് അസുഖം പിടിപെട്ടു, കടുത്ത പനിയോടെയായിരുന്നു തുടക്കം. പക്ഷേ പരിശോധനാ ഫലങ്ങള്‍ രോഗാവസ്ഥയെന്തെന്ന് കാണിക്കുന്നതായിരുന്നില്ല. ഒരു ദിവസം പല്ല് തേക്കുന്നതിനിടയില്‍ വസിഷ്ഠന്റെ മുഖത്തിന്റെ വലതുഭാഗം തളര്‍ന്നു

അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ഒരു വിരല്‍ പോലും ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. 26-ാം വയസ്സില്‍, ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുകയും പക്ഷാഘാതം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ രോഗമായ ഗില്ലെയ്ന്‍-ബാരെ സിന്‍ഡ്രോം രോഗമാണ് അദ്ദേഹത്തിന് ബാധിച്ചതെന്ന് കണ്ടെത്തി.

അസുഖം ഭേദമാകാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെത്തുടര്‍ന്ന്, വസിഷ്ഠ് ഭാര്യയോട് തന്നെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവള്‍ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല ശക്തമായ പിന്തുണയുമായി വസിഷ്ഠിനൊപ്പം നിലകൊള്ളുകയും ചെയ്തു. ഇടയ്ക്ക് ഒരു ചെറിയ ഹൃദയസ്തംഭനം പോലും വസിഷ്ഠിന് വന്നു.
ഒടുവില്‍, അദ്ദേഹം സുഖം പ്രാപിക്കുകയും ഒമ്പത് മാസത്തിനുള്ളില്‍ ഫിറ്റ്‌നസ് പരിശീലകനായി കരിയര്‍ ആരംഭിക്കുകയും ചെയ്തു. വസിഷ്ഠ് മുമ്പത്തേക്കാള്‍ നന്നായി സമ്പാദിക്കാന്‍ തുടങ്ങി, ഒരു കാര്‍ വാങ്ങി. ‘ഓരോ ദിവസവും പൂര്‍ണ്ണമായി ജീവിക്കുക’ എന്നാണ് പ്രചോദനാത്മ വീഡിയോ പോസ്റ്റിന്റെ അടിക്കുറിപ്പ് . നിരവധി പേരാണ് വസിഷ്ഠിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

വൈറലായ വീഡിയോ കാണാം:

Continue Reading

Motivation Stories

പൊണ്ണത്തടിയനെന്ന് പരിഹസിച്ച് കാമുകി ഉപേക്ഷിച്ചു; 70 കിലോയുടെ മധുരപ്രതികാരം ചെയ്ത യുവാവ് വൈറല്‍

Published

on

പൊണ്ണത്തടിയനെന്ന് പരിഹസിച്ച് ഉപേക്ഷിച്ച് പോയ കാമുകിയോട് പ്രചോദനാത്മക പ്രതികാരം ചെയ്ത യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. തടിയുടെ പേരില്‍ തേച്ചിട്ട് പോയ കാമുകിയോട് യുവാവ് മധുര പ്രതികാരം ചെയ്തത്് ഒരു വര്‍ഷം കൊണ്ട് 70 കിലോ ശരീര ഭാരം കുറച്ചാണ്. പ്രണയം നിരസിക്കുന്ന കാമുകിമാരെ ഉപദ്രവിച്ചും കൊലപ്പെടുത്തിയും പ്രതികാരം ചെയ്യുന്ന കാലത്താണ് 39കാരനായ പുവി എന്ന യുവാവ് മറ്റുള്ളവര്‍ക്ക് കൂടി മാതൃകയായിരിക്കുന്നത്. മനസില്‍ പ്രണയം മൊട്ടിട്ടപ്പോള്‍ പുവിയുടെ ശരീരഭാരം 144 കിലോ ആയിരുന്നു. പക്ഷെ അതൊരു കുറവായി തോന്നാതിരുന്ന പുവി പ്രണയാഭ്യര്‍ഥന നടത്തിയപ്പോഴാണ് അവള്‍ ഒരു മനുഷ്യനെന്ന പരിഗണനപോലും നല്‍കാതെ പൊണ്ണത്തടിയന്‍ എന്ന് വിളിച്ച് പരിഹസിച്ച് അവന്റെ പ്രണയത്തെ നിഷ്‌കരുണം തള്ളിക്കളഞ്ഞത്. അമിത വണ്ണത്തിന്റെ പേരില്‍ മറ്റ് പലരില്‍ നിന്നും ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെങ്കിലും അവളുടെ പരിഹാാസം അവനിലുണ്ടാക്കിയ മുറിവ് ചെറുതായിരുന്നില്ല.

ഹൃദയത്തിലേറ്റ ഈ മുറിവ് പിന്നീട് അവനില്‍ ഒരു വാശിയായി വളരുകയായിരുന്നു. ആ വാശിയിയാണ് അവന്റെ ജീവതം മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടത്. തന്റെ ശരീരഭാരം കുറയ്ക്കണം. തന്നെ ഉപേക്ഷിച്ച് പോയവള്‍ അതുകണ്ട് പശ്ചാത്തപിക്കണം.പിന്നീടുള്ള ദിനരാത്രങ്ങള്‍ കഠിനാധ്വാനത്തിന്റേതായിരുന്നു. അമിത വണ്ണത്തെ വരുതിയിലാക്കാനായി അവന്‍ ഒരു ജിമ്മില്‍ ചേര്‍ന്നു. അലസമായ ജീവിത രീതിയും ഭക്ഷണക്രമവും അപ്പാടെ മാറി. ചിട്ടയായ വര്‍ക്കൗട്ടുകളും സമീകൃത ആഹാരവും പിന്തുടര്‍ന്നു. കഠിനാധ്വാനത്തിനൊടുവില്‍ അവന്‍ തന്റെ ലക്ഷ്യത്തിലേക്ക് എത്തി തുടങ്ങി. ഒരിക്കലും കുറയില്ലന്ന് കരുതിയ ശരീരഭാരം പതിയെ കുറഞ്ഞു തുടങ്ങി. അങ്ങനെ കൃത്യം ഒരു വര്‍ഷത്തിന് ശേഷം പുവിയുടെ ശരീരഭാരം 70 കിലോ കുറഞ്ഞ് 144 ല്‍ നിന്നും 74 കിലോ ആയി.

ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്റെ ഈ കാലങ്ങളിലൊക്കയും പുവി തന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക്് വെച്ച് തുടങ്ങിയിരുന്നു. ഇന്നിപ്പോള്‍ നിരവധി ആരാധകരാണ് പുവിക്ക് ഉള്ളത്. ദിനംപ്രതി നിരവധി പ്രണയാഭ്യര്‍ത്ഥനകളും ഇപ്പോള്‍ പുവിയെ തേടിയെത്തുന്നു

‘എനിക്കിപ്പോള്‍ മറ്റൊരു മനുഷ്യനായതു പോലെ തോന്നുന്നു. ആദ്യ ചിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ എന്റെ കണ്ണുകളിലെ സങ്കടം കാണാന്‍ കഴിയും. ഞാന്‍ ഭീകരമായ ഒരു അവസ്ഥയിലായിരുന്നു. ഇപ്പോള്‍ എനിക്ക് വീണ്ടും കാര്യങ്ങളെല്ലാം ശരിയായി ചെയ്യാന്‍ കഴിയുന്നുണ്ട്. ഞാനും മറ്റുള്ളവരും എന്നെ ഇപ്പോള്‍ വളരെ വ്യത്യസ്തമായാണ് നോക്കിക്കാണുന്നത്. എനിക്ക് എന്റെ ജീവിതവും ആത്മവിശ്വാസം തിരികെ ലഭിച്ചു. മറ്റുള്ളവരുടെ പിന്തുണ എന്നെ ശരിക്കും വിനയാത്വീതനാക്കി, വളരെയധികം സ്‌നേഹമുണ്ട് സുഹൃത്തുക്കളെ’- തന്റെ രണ്ട് കാലത്തെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പുവി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു

 

Continue Reading

Motivation Stories

കുഞ്ഞുനാള്‍ തൊട്ട് കൂട്ടുളള രോഗത്തിനും തോല്‍പ്പിക്കാനായില്ല ; മണിക്കൂറില്‍ 3,182 പുഷ് അപ്പുകളുമായി ഈ യുവാവ് നടന്നു കയറിയത് ചരിത്രത്തിലേക്ക്

Published

on

രോഗം പലരേയും പലവിധത്തില്‍ തളര്‍ത്തിക്കളയാറുണ്ട്. ശാരീരികവും മാനസികവുമായ വേദനകളാണ് രോഗാവസ്ഥയില്‍ അനുഭവിക്കേണ്ടി വരിക. എന്നാല്‍ ചിലരുണ്ട് ,ഏത് അവസ്ഥയിലും തന്റെ ലക്ഷ്യത്തിലെത്തിയെ പിന്‍മാറു എന്ന് ഉറപ്പിക്കുന്നവര്‍. അത്തരക്കാര്‍ ലക്ഷ്യം കണ്ടെ മടങ്ങാറുള്ളു. അത്തരമൊരാളെക്കുറിച്ചാണ് ഇനി പറയുന്നത്.

കുഞ്ഞുനാള്‍ തൊട്ട് കൂട്ടുള്ള രോഗം വരുത്തിവെച്ച കടുത്ത വേദനകള്‍ക്കിടയിലും ഒരുലോക റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു യുവാവ്. പേര് ഡാനിയല്‍ സ്‌കാലിക്ക് . ഒരു മണിക്കൂറില്‍ 3,182പുഷ് അപ്പുകള്‍ എടുത്താണ് ഈ യുവാവ് ഗിന്നസ് റെക്കോഡില്‍ പുതിയ ചരിതം എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഒരു മണിക്കൂറില്‍ (പുരുഷന്‍) 3,054 പുഷ്-അപ്പുകള്‍ എടുത്ത ഓസ്‌ട്രേലിയക്കാരന്‍ തന്നെയായ ജാരദ് യങ്ങിന്റെ റെക്കോഡാണ് സ്‌കാലിക് മറികടന്നത്.

12 വയസ്സുള്ളപ്പോള്‍ മുതല്‍ സിആര്‍പിഎസ് അഥവാ കോംപ്ലക്സ് റീജിയണല്‍ പെയിന്‍ സിന്‍ഡ്രോം എന്ന ഭേദമാക്കാനാവാത്ത രോഗത്തിന്റെ പിടിയിലാണ് സ്‌കാലി. എല്ലാ ദിവസവും വിട്ടുമാറാത്ത വേദനയോട് പോരാടിക്കൊണ്ടാണ് സ്‌കാലിയുടെ ജിവിതം തുടങ്ങുന്നത്. മൃദുവായ സ്പര്‍ശനം, ചലനങ്ങള്‍, കാറ്റ് അല്ലെങ്കില്‍ വെള്ളം എന്നിവ പോലുള്ള എന്തും തന്നെ വേദനിപ്പിക്കുംമെന്നാണ് ഗിന്നസ് റെക്കോര്‍ഡ്സ് അധികൃതരോട് സ്‌കാലി വെളിപ്പെടുത്തിയത്.

‘വേദനയെ നേരിടാനും മാനസിക വെല്ലുവിളികളെ അതിജീവിക്കാനും എന്റെ ജീവിതത്തെ മാറ്റിമറിക്കാന്‍ എനിക്ക് പഠിക്കേണ്ടിവന്നു. നിരന്തരമായ വേദനയോടെ ജീവിക്കുമ്പോള്‍ ഇത് എളുപ്പമായിരുന്നില്ല’ -സ്‌കാലി പറയുന്നു. മാസങ്ങളോളം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന സ്‌കാലി, ഗിന്നസ് നേട്ടം കൈവരിക്കുന്നതിനായി ശരീരത്തിന്റെ ഇടത് ഭാഗത്ത് ലോക്കല്‍ അനസ്തേഷ്യ നല്‍കിയാണ് മത്സരത്തിനിറങ്ങിയത്. സിആര്‍പിഎസ് മൂലമുണ്ടാകുന്ന വേദന കുറക്കുന്നതിനായി സ്‌കാലി ഒരു കറുത്ത ആംബാന്‍ഡും ധരിച്ചിരുന്നു.

രസകരമെന്നു പറയട്ടെ, 2021ല്‍ സ്‌കാലി അബ്‌ഡോമിനല്‍ പ്ലാങ്ക് പൊസിഷനില്‍ (പുരുഷന്‍) ഏറ്റവും കൂടുതല്‍ സമയം പിന്നിട്ട റെക്കോഡും സ്വന്തമാക്കിയിരുന്നു. 9 മണിക്കൂര്‍ 30 മിനിറ്റ് 01 സെക്കന്‍ഡ് അദ്ദേഹം പ്ലാങ്ക് ചെയ്തു. അമേരിക്കക്കാരനായ ജോര്ജ് ഹുഡിന്റെ റെക്കോര്‍ഡ് ഭേദിച്ചാണ് ഡാനിയേല്‍ പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചത്. ജോര്‍ജ് ഹുഡിനേക്കാള്‍ ഒരു മണിക്കൂര്‍ അധികമാണ് സ്‌കാലി പ്ലാങ്ക് പൊസിഷനില്‍ നിലയുറപ്പിച്ചത്.

 

Continue Reading
Advertisement

Trending

Copyright © 2024 FitnessGuruOnline.