Others

പുനീത് രാജ്കുമാറിന്റെ മരണം; ജിമ്മുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനൊരുങ്ങി കര്‍ണാടക

Published

on

കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ ആകസ്മിക മരണത്തിനു പിന്നാലെ ജിമ്മുകള്‍ക്കും ഫിറ്റ്‌നസ് സെന്റററുകള്‍ക്കും സമഗ്രമായ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ജിമ്മുകളുടെയും ഫിറ്റ്‌നസ് സെന്ററുകളുടേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന മാര്‍ഗമനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഹൃദയസംബന്ധമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ പ്രഥമ ശുശ്രൂഷ എങ്ങിനെ ലഭ്യമാക്കണം കേന്ദ്രങ്ങളില്‍ ഏതൊക്കെ ഉപകരണങ്ങള്‍ സജ്ജമാക്കണം എന്നത് സംബന്ധിച്ച് പരിശീലകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ മാര്‍ഗരേഖയിലുണ്ടാകും. നിലവില്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പരിശീലകര്‍ സജ്ജരല്ലെന്നാണ് കണ്ടെത്തല്‍.

‘കാര്‍ഡിയോളജിസ്റ്റുകളടക്കമുള്ള ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഒരു രൂപരേഖയുണ്ടാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഫസ്റ്റ് എയ്ഡ് നല്‍കാന്‍ ജിം പരിശീലകരെ കാര്യപ്രാപ്തരാക്കാനുള്ള പദ്ധതികള്‍ അതില്‍ ഉള്‍പ്പെടുമെന്ന്’ കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.

ജിമ്മില്‍ വ്യായാമം ചെയ്തതിന് ശേഷമായിരുന്നു പുനീതിന് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കുടുംബ ഡോക്ടറായ രമണ റാവുവിന്റെ ക്ലിനിക്കിലെത്തി ചികിത്സ തേടി. പുനീതിന് അമിതമായ രക്തസമ്മര്‍ദ്ദമോ അസ്വാഭാവികമായ ഹൃദയമിടിപ്പോ പരിശോധനയില്‍ കണ്ടെത്താനായിരുന്നില്ലെന്ന് രമണ റാവു പറയുന്നു. എന്നാല്‍ ഇ സി ജിയില്‍ ചെറിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി വിക്രം ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെ എത്തിയപ്പോഴേക്കും പ്രശ്‌നങ്ങള്‍ ഗുരുതരമാവുകയും ഒടുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. അതേ സമയം വ്യായാമവുമായി പുനീതിന്റെ മരണത്തിന് യാതൊരു ബന്ധവുമില്ലെന്നും രമണ റാവു കൂട്ടിച്ചേര്‍ത്തു.

പുനീതിന്റെ മരണത്തിന് സമാനമായ അത്യാഹിതങ്ങളെ അഭിമുഖീകരിക്കാതിരിക്കാന്‍ ജിം പരിശീലകര്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് കാര്‍ഡിയോളജി വിദഗ്ധര്‍ പറയുന്നു. ജിമ്മില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഇസിജിയും ട്രെഡ്മില്‍ ടെസ്റ്റും ഉള്‍പ്പെടെ കാര്‍ഡിയോളജിസ്റ്റുകള്‍ നടത്തുന്ന സമഗ്രമായ കാര്‍ഡിയാക് വിലയിരുത്തല്‍ നടത്തിയിരിക്കണം. അപകടസാധ്യത മനസ്സിലാക്കാന്‍ ഇത് പ്രധാനമാണ്. ഒരു ഡിസിമുലേറ്ററിനൊപ്പം ജിമ്മില്‍ ഒരു ചെറിയ റെസുസിറ്റേറ്റീവ് യൂണിറ്റ് ഒരുക്കുന്നത് ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്നും ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവാസ്‌കുലാര്‍ സയന്‍സസ് ആന്‍ഡ് റിസേര്‍ച്ച് ഡയറക്ടര്‍ ഡോ സി എന്‍ മഞ്ചുനാഥ് വ്യക്തമാക്കി. അപകടാവസ്ഥ ഒഴിവാക്കാന്‍ ജിമ്മുകള്‍ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപികള്‍) സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Trending

Exit mobile version