Motivation Stories

കുഞ്ഞുനാള്‍ തൊട്ട് കൂട്ടുളള രോഗത്തിനും തോല്‍പ്പിക്കാനായില്ല ; മണിക്കൂറില്‍ 3,182 പുഷ് അപ്പുകളുമായി ഈ യുവാവ് നടന്നു കയറിയത് ചരിത്രത്തിലേക്ക്

Published

on

രോഗം പലരേയും പലവിധത്തില്‍ തളര്‍ത്തിക്കളയാറുണ്ട്. ശാരീരികവും മാനസികവുമായ വേദനകളാണ് രോഗാവസ്ഥയില്‍ അനുഭവിക്കേണ്ടി വരിക. എന്നാല്‍ ചിലരുണ്ട് ,ഏത് അവസ്ഥയിലും തന്റെ ലക്ഷ്യത്തിലെത്തിയെ പിന്‍മാറു എന്ന് ഉറപ്പിക്കുന്നവര്‍. അത്തരക്കാര്‍ ലക്ഷ്യം കണ്ടെ മടങ്ങാറുള്ളു. അത്തരമൊരാളെക്കുറിച്ചാണ് ഇനി പറയുന്നത്.

കുഞ്ഞുനാള്‍ തൊട്ട് കൂട്ടുള്ള രോഗം വരുത്തിവെച്ച കടുത്ത വേദനകള്‍ക്കിടയിലും ഒരുലോക റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു യുവാവ്. പേര് ഡാനിയല്‍ സ്‌കാലിക്ക് . ഒരു മണിക്കൂറില്‍ 3,182പുഷ് അപ്പുകള്‍ എടുത്താണ് ഈ യുവാവ് ഗിന്നസ് റെക്കോഡില്‍ പുതിയ ചരിതം എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഒരു മണിക്കൂറില്‍ (പുരുഷന്‍) 3,054 പുഷ്-അപ്പുകള്‍ എടുത്ത ഓസ്‌ട്രേലിയക്കാരന്‍ തന്നെയായ ജാരദ് യങ്ങിന്റെ റെക്കോഡാണ് സ്‌കാലിക് മറികടന്നത്.

12 വയസ്സുള്ളപ്പോള്‍ മുതല്‍ സിആര്‍പിഎസ് അഥവാ കോംപ്ലക്സ് റീജിയണല്‍ പെയിന്‍ സിന്‍ഡ്രോം എന്ന ഭേദമാക്കാനാവാത്ത രോഗത്തിന്റെ പിടിയിലാണ് സ്‌കാലി. എല്ലാ ദിവസവും വിട്ടുമാറാത്ത വേദനയോട് പോരാടിക്കൊണ്ടാണ് സ്‌കാലിയുടെ ജിവിതം തുടങ്ങുന്നത്. മൃദുവായ സ്പര്‍ശനം, ചലനങ്ങള്‍, കാറ്റ് അല്ലെങ്കില്‍ വെള്ളം എന്നിവ പോലുള്ള എന്തും തന്നെ വേദനിപ്പിക്കുംമെന്നാണ് ഗിന്നസ് റെക്കോര്‍ഡ്സ് അധികൃതരോട് സ്‌കാലി വെളിപ്പെടുത്തിയത്.

‘വേദനയെ നേരിടാനും മാനസിക വെല്ലുവിളികളെ അതിജീവിക്കാനും എന്റെ ജീവിതത്തെ മാറ്റിമറിക്കാന്‍ എനിക്ക് പഠിക്കേണ്ടിവന്നു. നിരന്തരമായ വേദനയോടെ ജീവിക്കുമ്പോള്‍ ഇത് എളുപ്പമായിരുന്നില്ല’ -സ്‌കാലി പറയുന്നു. മാസങ്ങളോളം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന സ്‌കാലി, ഗിന്നസ് നേട്ടം കൈവരിക്കുന്നതിനായി ശരീരത്തിന്റെ ഇടത് ഭാഗത്ത് ലോക്കല്‍ അനസ്തേഷ്യ നല്‍കിയാണ് മത്സരത്തിനിറങ്ങിയത്. സിആര്‍പിഎസ് മൂലമുണ്ടാകുന്ന വേദന കുറക്കുന്നതിനായി സ്‌കാലി ഒരു കറുത്ത ആംബാന്‍ഡും ധരിച്ചിരുന്നു.

രസകരമെന്നു പറയട്ടെ, 2021ല്‍ സ്‌കാലി അബ്‌ഡോമിനല്‍ പ്ലാങ്ക് പൊസിഷനില്‍ (പുരുഷന്‍) ഏറ്റവും കൂടുതല്‍ സമയം പിന്നിട്ട റെക്കോഡും സ്വന്തമാക്കിയിരുന്നു. 9 മണിക്കൂര്‍ 30 മിനിറ്റ് 01 സെക്കന്‍ഡ് അദ്ദേഹം പ്ലാങ്ക് ചെയ്തു. അമേരിക്കക്കാരനായ ജോര്ജ് ഹുഡിന്റെ റെക്കോര്‍ഡ് ഭേദിച്ചാണ് ഡാനിയേല്‍ പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചത്. ജോര്‍ജ് ഹുഡിനേക്കാള്‍ ഒരു മണിക്കൂര്‍ അധികമാണ് സ്‌കാലി പ്ലാങ്ക് പൊസിഷനില്‍ നിലയുറപ്പിച്ചത്.

 

Trending

Exit mobile version